Kerala
പാലക്കാട്: നിയന്ത്രണം വിട്ട സ്കൂട്ടർ ലോറിക്കടിയിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം. ശനിയാഴ്ച രാവിലെ 9.30ന് പാലക്കാട് ആലത്തൂർ പാടൂരിന് സമീപമുണ്ടായ അപകടത്തിൽ പുതുക്കോട് തിരുവട പൊറ്റ ഹക്കിമിന്റെ മകൻ അനസ് ആണ് മരിച്ചത്.
അപകടത്തിൽ പഴയന്നൂർ വേങ്ങന്നൂർ പരുത്തിപ്ര സ്വദേശി റാഷിദിന് പരിക്കേറ്റു. ആലത്തൂർ ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് എതിർദിശയിൽ നിന്ന് വരുകയായിരുന്ന ലോറിക്കടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഉടൻതന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അനസിന്റെ ജീവൻ രക്ഷിക്കാനായില്ല. ആലത്തൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
പാലക്കാട്: മിനി ലോറിയിൽ തണ്ണിമത്തന് അടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്ഫോടക വസ്തുകൾ പിടിച്ചെടുത്തു. പാലക്കാട് മെഡിക്കല്‍ കോളജിന് സമീപത്തുനിന്നാണ് ചരക്കുലോറി പോലീസ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവറെ ചോദ്യം ചെയ്ത് വരികയാണ്.
തണ്ണിമത്തന് ചാക്കുകള്‍ക്കിടയില്‍ പെട്ടികള്‍ക്കുള്ളിലാണ് ജലറ്റിന് സ്റ്റിക്കുകളും ഫ്യൂസുകളും ഉണ്ടായിരുന്നത്. കരിങ്കല്‍ ക്വാറിയിലെ ഉപയോഗത്തിന് ഉള്ളതാണെന്ന് ഇവയെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ലോറി തൃശൂരിലേക്ക് പോകുകയായിരുന്നുവെന്നാണ് വിവരം. തമിഴ്നാട് ധര്‍മ്മപുരിയില്‍ നിന്നാണ് ലോറി വന്നത്. നൂറുകണക്കിന് പെട്ടികളില്‍ ഡിറ്റണേറ്ററുകളും പായ്ക്ക് ചെയ്ത് മുകളില്‍ തണ്ണിമത്തന് നിരത്തിയാണ് ലോറി വന്നത്.
പതിവ് വാഹനപരിശോധനയ്ക്കിടെ സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥര്‍ വാഹനം വിശദമായി പരിശോധനയ്ക്ക് വിധേയമാക്കുകയും തണ്ണിമത്തനുകള്‍ക്കടിയില്‍ നിന്ന് പെട്ടികള്‍ കണ്ടെത്തുകയുമായിരുന്നു.
Kerala
തിരുവനന്തപുരം: വിനോദയാത്രാ സംഘം സഞ്ചരിച്ച കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് വയോധികന് ദാരുണാന്ത്യം. തിരുവനന്തപുരം പാറശാലയിലുണ്ടായ അപകടത്തിൽ കർണാടക സ്വദേശി രവി (50) ആണ് മരിച്ചത്.
കാറിലുണ്ടായിരുന്ന ഷിഡ്ജൽ ഗൗഡ (അഞ്ച്), മമത (35), ലക്ഷ്മി (45), ലോകേഷ് (44) എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്കു വരുന്ന വഴിയിലാണ് ഇവർ അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ശബ്ദംകേട്ട് എത്തിയ പ്രദേശവാസികളും പാറശാല പോലീസും ചേർന്നാണ് കാറിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രവിയുടെ ജീവൻ രക്ഷിക്കാനായില്ല.
Kerala
കൊച്ചി: കളമശേരിയില്‍ കുടിവെള്ള ടാങ്കറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. ഇരു വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു.
അപകടത്തെ തുടര്‍ന്ന് കുടിവെള്ള ടാങ്കറിന്റെ ഡ്രൈവര്‍ ഗോപന് ലോറിക്കുള്ളില്‍ കുടുങ്ങിപ്പോയി. ടാങ്കറിന്റെ മുന്‍ഭാഗം തകര്‍ന്നതിനാലാണ് ഡ്രൈവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാതിരുന്നത്.
ഏകദേശം ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫയര്‍ഫോഴ്സ് ഗോപനെ പുറത്തെടുത്തത്. ഏലൂര്‍ ഐഎസി കമ്പനിക്ക് സമീപമാണ് അപകടം നടന്നത്.
Kerala
കണ്ണൂർ: ലോറിക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച ഉച്ചയ്ക്ക് കൂത്തുപറമ്പിലെ ചെങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ നരവൂർപാറ സ്വദേശി സുധിയാണ് മരിച്ചത്.
ലോറിയുടെ ക്യാബിനിൽ സുധി ഇരിക്കുമ്പോഴാണ് അപകടമുണ്ടായത്. തുടർന്ന് ലോറിക്ക് മുകളിൽ വീണ മണ്ണ് ജെസിബി ഉപയോഗിച്ച് നീക്കി സുധിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
തിരുവനന്തപുരം: നിർത്തിയിട്ട ലോറിക്കു പിന്നിൽ ഓട്ടോറിക്ഷയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. ആറ്റിങ്ങൽ ദേശീയപാതയിൽ എൽഐസി ഓഫീസിന് സമീപത്തുവച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച വൈകുന്നേരം മൂന്നിനായിരുന്നു അപകടം. കോരാണി ഭാഗത്തുനിന്നും കല്ലമ്പലം ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ ലോറിയുടെ പിന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തെ തുടർന്ന് ഓട്ടോറിക്ഷയിൽ കുടുങ്ങിയവരെ വാഹനം പൊളിച്ചാണ് പുറത്തെടുത്തത്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവരുടെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Kerala
കണ്ണൂര്‍: കോണ്‍ക്രീറ്റ് മിക്സര്‍ കയറ്റിവന്ന ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ പയ്യാവൂരിൽ ശനിയാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തിൽ ആറ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു.
മരിച്ച രണ്ടുപേരും അതിഥി തൊഴിലാളികളാണ്. അപകടം നടന്ന ഉടൻതന്നെ എല്ലാവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ആറുപേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ പറഞ്ഞു. അതിഥി തൊഴിലാളികളുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
District News
പേരൂര്‍ക്കട: കണ്ടെയ്നര്‍ ലോറി ഇടിച്ച് തണല്‍മരത്തിന്റെ ശിഖരങ്ങള്‍ റോഡിലേക്കു വീണതു ഗതാഗത തടസമുണ്ടാക്കി.
തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍ നിന്ന് സീനിയര്‍ ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍ പ്രശോബിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളായ ഷഹീര്‍, വിമല്‍, സുജിത്ത്, അരുണ്‍, വിനോദ് എന്നിവര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.
ഇന്നലെ രാവിലെ 10.30ന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിനു സമീപമായിരുന്നു സംഭവം. ശിഖരങ്ങളില്‍ മുള്ളുകളുള്ള തണല്മരത്തിലേക്കാണ് നിയന്ത്രണംവിട്ട ലോറി ഇടിച്ചുകയറിയത്. ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു. കുറച്ചു മരശിഖരങ്ങള്‍ ലോറിയുടെ ഉള്ളിലേക്കു വീണത് ഫയര്‍ഫോഴ്സ് സംഘം നീക്കം ചെയ്തു.
Kerala
കൊച്ചി: ഇരുമ്പനത്ത് തകരാറിലായ ലോറി നന്നാക്കുന്നതിനിടെ നിർത്തിയിട്ടിരുന്ന മറ്റൊരു ലോറി ഉരുണ്ട് വന്ന് ഇടിച്ച് യുവാവ് മരിച്ചു. ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി എരാടെയിൽ ബിജു കുമാറിന്റെ മകൻ ജിഷ്ണു (23) ആണ് മരിച്ചത്.
ടാങ്കർ ലോറി തകരാറിലായതിനെ തുടർന്ന് ജീവനക്കാരൻ വിളിച്ചത് പ്രകാരം, ചേരാനല്ലൂരിലുളള സർവീസ് സെന്ററിൽ നിന്നും ലോറി നന്നാക്കാൻ എത്തിയതായിരുന്നു ജിഷ്ണു. ശനിയാഴ്ച ഇരുമ്പനം എച്ച്പി ടെർമിനലിനുള്ളിൽ വച്ചായിരുന്നു അപകടം.
അറ്റകുറ്റപ്പണി നടക്കുന്നതിനിടെ എച്ച്പി ടെർമിനലിൽ എഥനോൾ ലോഡ് ഇറക്കാൻ വന്ന ടാങ്കർ ലോറി സമീപത്ത് നിർത്തിയിട്ടു. പിന്നീട് ഇതിൽ നിന്നും ഇറങ്ങിയ ഡ്രൈവർ രേഖകൾ കാണിക്കുന്നതിനായി സെക്യൂരിറ്റി ക്യാബിനിലേക്ക് പോയി. ഈ സമയത്ത് ലോറി തനിയെ മുന്നോട്ട് ഉരുണ്ട് പോയി. സർവീസ് സെന്ററിന്റെ വാഹനത്തിൽ ഇടിച്ച ശേഷം നന്നാക്കികൊണ്ടിരുന്ന ലോറിയിലിടിച്ചു. ലോറി നന്നാക്കിക്കൊണ്ടിരുന്ന ജിഷ്ണു എഥനോൾ ലോറിയുടെ മുൻ ചക്രത്തിനടിയിൽ കുടുങ്ങുകയായിരുന്നു.
തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്കേറ്റ ജിഷ്ണുവിനെ കാക്കനാട് സ്വകാര്യ ആശുപത്രിയിലെത്തിലേക്ക് ഉടനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഹിൽപ്പാലസ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
കണ്ണൂർ: ടിപ്പര്‍ ലോറി സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ കോളജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം. മാഹി ബൈപ്പാസിൽ ബുധനാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ കണ്ണൂര്‍ പള്ളൂർ സ്വദേശിനി രമിത (32) ആണ് മരിച്ചത്.
പാലയാട് യൂണിവേഴ്സിറ്റി ക്യാമ്പസിലെ ആന്ത്രോപോളജി വിഭാഗത്തിലെ ഗസ്റ്റ് ലക്ച്ചറാണ് രമിത. മാഹി ബൈപ്പാസിലെ മേൽപ്പാലത്തിന് സമീപത്ത് വെച്ച് രമിത സഞ്ചരിച്ച സ്കൂട്ടറിൽ ചെങ്കൽ കയറ്റിവന്ന ലോറി ഇടിക്കുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മാഹി ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തുടര്‍ നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകും.
National
ഹൈദരാബാദ്: തെലുങ്കാനയിൽ ടിപ്പർ ലോറി ബസിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 17 പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു.
ഹൈദരാബാദ് -ബീജാപുർ ദേശീയപാതയിൽ രംഗറെഡ്ഡി ജില്ലയിലെ മിർസാഗുഡയിൽ രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. ബൈക്കിനെ മറികടന്നെത്തിയ ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് ആന്ധ്ര ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ബസിന്റെ മുൻഭാഗം പൂര്‍ണമായി തകര്‍ന്നു. ടിപ്പര്‍ ലോറിയിൽ കല്ലുകളുണ്ടായിരുന്നു. ഇവ യാത്രക്കാരുടെ മേൽ പതിച്ചാണ് ദുരന്തം. മരിച്ചവരിൽ മൂന്ന് മാസം പ്രായമായ കുട്ടിയും ഉൾപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരെ ശിവള്ള താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഉന്നത തല അന്വേഷണത്തിന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉത്തരവിട്ടു.
Kerala
കല്‍പ്പറ്റ: വയനാട് പാല്‍ച്ചുരത്തില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. തമിഴ്നാട് സ്വദേശി സെന്തില്‍ കുമാറാണ് (54) മരിച്ചത്. ക്ലീനർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം.
കമ്പിയുടെ കേബിള്‍ കയറ്റി കാസര്‍ഗോട്ടേക്ക് പോകുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് നൂറടിയോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന ക്ലീനർ ചാടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് മാനന്തവാടിയില്‍ നിന്നുള്ള അഗ്നിരക്ഷാ സേനയും പോലീസും ഏറെ പരിശ്രമിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. മാനന്തവാടി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പോലീസ് അറിയിച്ചു.